കൊല്ലം : കല്ലുവാതുക്കൽ കരിയിലക്കൂനയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രേഷ്മ പിടിക്കപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത യുവതികളാണ് ഫേസ്ബുക്ക് വഴി രേഷ്മയോട് സംസാരിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാളുടെ സുഹൃത്താണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.
കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാമുകനെ കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പിന്നീട് നടന്നത്. തുടക്കം മുതൽ ഫേസ്ബുക്ക് കാമുകൻ വ്യാജനാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതിന് പിന്നിൽ യുവതികളാണെന്ന് വ്യക്തമായത്.
അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ചാണ് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഗ്രീഷ്മയും, ആര്യയും രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കാൻ രേഷ്മയ്‌ക്ക് നിർദ്ദേശം നൽകിയതും യുവതികളാണ്. ഗ്രീഷ്മയാണ് സുഹൃത്തായ യുവാവിനോട് രേഷ്മയെ കബളിപ്പിക്കുന്ന വിവരം പറഞ്ഞത്.
രേഷ്മയുടെ ബന്ധുക്കളാണ് ആര്യയും, ഗ്രീഷ്മയും. കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും രേഷ്മയെ സഹായിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലായിരുന്നു പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു യുവതികൾ ആത്മഹത്യ ചെയ്തത്.
Comments