കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും. സ്വർണക്കടത്ത് സംഘത്തിന് കള്ളപ്പണ ഇടപാടുണ്ടെന്ന വിവരത്തെ തുടർന്നാണ് കേസ് അന്വേഷണത്തിന് ഇഡിയും ഒരുങ്ങുന്നത്. കസ്റ്റംസ് അന്വേഷണം കൂടുതൽ മുന്നോട്ട് പോയതിന് ശേഷം മാത്രമായിരിക്കും ഇഡി അന്വേഷണം ഏറ്റെടുക്കുക.
കേസിൽ അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ സ്വത്ത് വിവരത്തെക്കുറിച്ച് തങ്ങൾക്ക് സംശയമുണ്ടെന്നും ഇഡി ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇഡി ഉടൻ കളത്തിലിറങ്ങിയേക്കുമെന്ന സൂചനകളും പുറത്തു വരുന്നത്. അർജ്ജുൻ ആയങ്കിയുടെ വരുമാനത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കണമെന്ന് കസ്റ്റംസ് ഇഡിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.
അർജ്ജുൻ ആയങ്കിക്ക് കണ്ണൂരിൽ വലിയ വീടും സമ്പത്തുമുണ്ട്. ഇത് ഭാര്യാമാതാവ് നൽകിയതാണെന്ന വിശദീകരണം തൃപ്തികരമല്ല. ആഢംബര ജീവിതമാണ് അർജ്ജുൻ ആയങ്കി നയിക്കുന്നതെന്നും കസ്റ്റംസ് ഇഡിയെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
അതിനിടെ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജ്ജുൻ ആയങ്കിയെ ജൂലൈ ആറുവരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് നടന്ന ദിവസം അർജ്ജുൻ കരിപ്പൂരിൽ എത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളുടെ പശ്ചാത്തലത്തിലായിരുന്നു അർജ്ജുന്റെ അറസ്റ്റ്.
ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കി ഉപയോഗിച്ചിരുന്നത് സ്വന്തം കാർ തന്നെയായിരുന്നുവെന്നും കാറിന്റെ ഉടമ സജേഷ് ബിനാമിയാണെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജ്ജുനാണ്. അർജ്ജുനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.
Comments