കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജ്ജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ അർജ്ജുൻ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്‌ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്‌ക്ക് അയക്കും.
അതേസമയം, മുഹമ്മദ് ഷാഫിയ്‌ക്കും കൊടി സുനിയക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിൽ എത്താനാണ് നിർദ്ദേശം. ഇവരുടെ സഹായം സ്വർണ്ണം തട്ടിയെടുക്കുന്നതിൽ അടക്കം ലഭിച്ചെന്നും ലാഭവിഹിതം നൽകിയിട്ടുണ്ടെന്നും അർജ്ജുൻ മൊഴി നൽകിയിരുന്നു.
ഇതിനിടെ, അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയെ നാളെ കസ്റ്റംസ് ചോദ്യം ചെയ്യും. കേസിൽ അർജ്ജുൻ ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും.
Comments