കൊച്ചി : കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലെ മുഖ്യ പ്രതിയും സിപിഎം നേതാവുമായ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതേ തുടർന്ന് അർജുനെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി ഹാജരായ അർജുന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
കൂടുതൽ അന്വേഷണത്തിനായി അർജുനെ കസ്റ്റംസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിൽ തെളിവെടുപ്പും, ചോദ്യം ചെയ്യലും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അർജുനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്.
ഇന്നലെ അർജുന്റെ ഭാര്യ അമലയെ ചോദ്യം ചെയ്തിരുന്നു. അർജുന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അമലയിൽ നിന്നും പ്രധാനമായും ചോദിച്ചറിഞ്ഞത്. ഇതിനിടെ അർജുൻ ആയങ്കിയുടെ മറ്റൊരു കാർ കാസർകോട് നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്വർണക്കടത്തിന് അകമ്പടി പോയ ഈ കാറിന്റെ ഉടമയെയും, വാഹനമോടിച്ച ആളെയും ചോദ്യം ചെയ്യും.
Comments