ഇടുക്കി: വണ്ടിപെരിയാറിൽ പീഡനത്തിനരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സന്ദർശന ശേഷം വനിതാ കമ്മീഷനംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ അറിയിച്ചു.
പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ കമ്മീഷനംഗത്തോട് പറഞ്ഞത്. മുഖ്യമന്ത്രിയും ഇന്നലെ കുടുംബവുമായി സംസാരിച്ചിരുന്നു. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കുടുംബാംഗങ്ങൾ പറഞ്ഞു
അതേ സമയം സന്ദർശനത്തിനു മുൻപ് തന്നെ ഷാഹിദകമാൽ ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വിവാദമായതിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് ഷാഹിദാ കമാൽ പിൻവലിക്കുകയായിരുന്നു.
വണ്ടിപെരിയാറിലെത്തിയ ഷാഹിദ വിവാദ ഫേസ്ബുക്ക് പോസ്റ്റിനും വിശദീകരണം നൽകി.തന്റെ ദുഃഖങ്ങൾ എല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ. ഇക്കാരണത്താലാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടത്.സുഹൃത്തുക്കളിൽ ചിലർ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടൻ പോസ്റ്റ് പിൻവലിച്ചുവെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ
വണ്ടിപ്പെരിയാറിലേക്ക് എന്ന തലക്കെട്ടോടുകൂടി ചിരിക്കുന്ന ഫോട്ടോയുള്ള പോസ്റ്റിട്ടത് ഇന്നലെയാണ് . ഇതാണ് വിവാദമായത്. വിനോദയാത്രയ്‌ക്കല്ല കമ്മീഷനംഗം പോകുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നത്. കുട്ടിയുടെ വീട്ടിൽ സന്ദർശനത്തിന് ഇന്നാണ് എത്തിയത്. ഷാഹിദയുടെ പോസ്റ്റിനെതിരെ ബിജെപി കോൺഗ്രസ് നേതാക്കളുൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.തുടർന്നാണ് പോസ്റ്റ് പിൻവലിച്ചത്.
Comments