ലക്‌നൗ : 2021-22 റാബി വർഷത്തെ ഗോതമ്പ് സംഭരണത്തിൽ റെക്കോർഡിട്ട് ഉത്തർപ്രദേശ് സർക്കാർ. 56.41 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് സർക്കാർ കർഷകരിൽ നിന്നും സംഭരിച്ചത്. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ കർഷകരിൽ നിന്നും ഇത്രയും അധികം ഗോതമ്പ് സംഭരിക്കുന്നത്.
12.98 ലക്ഷം കർഷകരിൽ നിന്നാണ് ഗോതമ്പ് സംഭരിച്ചിരിക്കുന്നത്. പുതിയ കാർഷിക നിയമം നിഷ്‌കർഷിക്കുന്ന അടിസ്ഥാന താങ്ങുവില നൽകിയായിരുന്നു സംഭരണം. 11,141 കോടി രൂപ ഇതിനോടകം തന്നെ ഗോതമ്പിന്റെ താങ്ങുവിലയായി സർക്കാർ കർഷകർക്ക് കൈമാറിക്കഴിഞ്ഞു.
ഗോതമ്പ് സംഭരണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 58 ശതമാനം വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളിൽ 6.64 ലക്ഷം കർഷകരിൽ നിന്നും 35.77 ലക്ഷം മെട്രിക് ടൺ ഗോതമ്പ് മാത്രമാണ് സർക്കാരിന് സംഭരിക്കാൻ കഴിഞ്ഞത്.
നേരത്തെ ഖാരിഫ് വിളകളുടെ സംഭരണത്തിലും സർക്കാർ റെക്കോർഡിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാർഷിക മേഖലയിൽ സർക്കാർ മറ്റൊരു നേട്ടം സ്വന്തമാക്കുന്നത്. 10.22 ലക്ഷം കർഷകരിൽ നിന്നായി 66.84 ലക്ഷം മെട്രിക് ടൺ ഖാരിഫ് വിളകളാണ് സർക്കാർ സംഭരിച്ചത്. അടിസ്ഥാന താങ്ങുവിലയായി 12,491 കോടി രൂപ സർക്കാർ കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിരുന്നു.
പുതിയ കാർഷിക നിയമങ്ങൾ നിലവിൽ വന്നതാണ് സർക്കാരിന്റെ വിള സംഭരണം വർദ്ധിപ്പിച്ചത്. ഇടനിലക്കാരെ ഒഴിവാക്കനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇടനിലക്കാർ ഒഴിവായത് കർഷകർക്ക് വലിയ സാമ്പത്തിക നേട്ടത്തിനും കാരണമായിട്ടുണ്ട്.
Comments