തിരുവനന്തപുരം: ക്യൂബയ്‌ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിക്കണമെന്ന് സിപിഎം. ഭക്ഷണത്തിന്റെയും കൊറോണ പ്രതിരോധ വാക്‌സിന്റെയും ക്ഷാമത്തെ തുടർന്ന് ക്യൂബയിൽ വൻ ജനകീയ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ക്യൂബ നേരിടുന്നതെന്ന് സിപിഎം കേരള ഘടകം ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിൽ പറയുന്നു.
ട്രംപ് സർക്കാർ ഏർപ്പെടുത്തിയ 243 അധിക ഉപരോധം തുടരുകയാണ്. ഇതുകാരണം മരുന്നും വാക്സിനും ജീവൻരക്ഷാ ഉപകരണങ്ങളും നിർമിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാൻ ക്യൂബയ്‌ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം തെരുവിൽ പ്രതിഷേധിക്കുന്നത്.
ക്യൂബൻ സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്. പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
ക്യൂബൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്.ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച് ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ഇതെല്ലാമായിട്ടും ക്യൂബ വാക്സിനുകൾ വികസിപ്പിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ലോകത്തെ സഹായിക്കുന്നുവെന്നും സിപിഎം പറയുന്നു.
സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാൻ പൊരുതുന്ന ക്യൂബൻ ജനതയ്‌ക്കും സർക്കാരിനുമൊപ്പം നിലകൊള്ളാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായി പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Comments