കണ്ണൂർ: സ്വർണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീട്ടിൽ പരിശോധനയ്‌ക്കെത്തിയതോടെ മുങ്ങിയ ആകാശ് തില്ലങ്കേരി സംഗതി വാർത്തയായതോടെ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ പൊങ്ങി. പുലർച്ചെ മൂന്ന് മണിയോടെ തില്ലങ്കേരി വഞ്ഞേരിയിലുള്ള വീട്ടിലാണ് കസ്റ്റംസ് എത്തിയത്. എന്നാൽ ആകാശ് വീട്ടിൽ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ചോദ്യം ചെയ്യലും അറസ്റ്റും മണത്തതോടെ മുങ്ങിയതാണെന്ന സംശയവും ബലപ്പെട്ടിരുന്നു.
ആകാശിന്റെ അപ്രത്യക്ഷമാകലും ഫോൺ സ്വിച്ച് ഓഫ് ആയതുമായി ബന്ധപ്പെട്ട വാർത്തകൾ കൂടി പുറത്തുവന്നതോടെയാണ് രാത്രിയോടെ എഫ്ബി സ്റ്റാറ്റസിലൂടെ ആകാശ് വീണ്ടും സാന്നിദ്ധ്യം അറിയിച്ചത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ആശംസ അറിയിക്കുന്നതായിരുന്നു പോസ്റ്റ്.
മുഴുവൻ എ പ്ലസും കിട്ടാതെ പോയവരെയും എ പ്ലസ് പോസ്റ്റുകളിടാൻ ആരും ഇല്ലാതെ പോയവരെയും പരീക്ഷയുടെ മുൻപിൽ മാത്രം പതറിപ്പോയവരെയും ആശ്വസിപ്പിക്കുന്ന പോസ്റ്ററാണ് ആകാശ് സ്റ്റാറ്റസാക്കി ഷെയർ ചെയ്തത്. എ പ്ലസ് മാത്രമല്ല നമുക്കും ജയിച്ച് കാണിക്കണം എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
സ്വർണക്കടത്ത് സംഘങ്ങളുമായി ആകാശിന് കൃത്യമായ ബന്ധമുണ്ടെന്ന് അന്വേഷണ സംഘങ്ങൾക്ക് തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിലെ മുഖ്യകണ്ണി അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇന്നലെ അറസ്റ്റിലായ അജ്മലിനും ആകാശുമായി അടുത്ത ബന്ധമാണ്.
ആകാശിനെ പിടികൂടാനായിരുന്നു കസ്റ്റംസ് നീക്കം. എന്നാൽ ഈ വിവരം ആകാശ് മുൻപേ അറിഞ്ഞെന്നാണ് സൂചന. മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാണ് കസ്റ്റംസ് ടീം തില്ലങ്കേരിയിലെത്തിയത്. പോലീസിൽ നിന്നും വിവരങ്ങൾ ചോർന്നതാണെന്ന സംശയമാണ് ഉയരുന്നത്. കൊച്ചിയിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള കസ്റ്റംസ് സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്.
Comments