തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിന് മൂന്നംഗ സമിതിക്ക് രൂപം നൽകി സർക്കാർ. മൂന്നു മാസത്തിനകം സമിതി സർക്കാരിനു റിപ്പോർട്ട് നൽകും. വ്യവസായമന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ്(ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായുള്ള സമിതിയിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ടി. നന്ദകുമാർ പ്രത്യേക ക്ഷണിതാവും, നിയമ പരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ അംഗവുമായിരിക്കും. വ്യവസായങ്ങൾ തുടങ്ങുന്നതും നടത്തുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ടതും ഇന്നത്തെക്കാലത്ത് യുക്തിക്കു നിരക്കുന്നതല്ലെന്നു തോന്നുന്നതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതു സംബന്ധിച്ചു പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയാണ് സമിതിയുടെ ഉദ്ദേശ്യം.
വ്യവസായങ്ങളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്ന നടപടി ലളിതമാക്കുന്നതിനുള്ള നിർദേശങ്ങളും സമിതി സർക്കാരിനു നൽകും. സംസ്ഥാനത്തെ വ്യവസായ സമൂഹവുമായും സംരംഭകരുമായും ആശയവിനിമയം നടത്തിയാകും നിർദേശങ്ങൾ തയാറാക്കുക. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും വ്യവസായ ലോകത്തെക്കുറിച്ചു ധാരണയുള്ളവർക്കം നിർദേശങ്ങൾ സമർപ്പിക്കാം. കെ.എസ്.ഐ.ഡി.സിയാകും സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
അടുത്തിടെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിൽ നടത്താനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പിൻമാറിയിരുന്നു. വിഷയത്തിൽ സർക്കാരിനെതിരായ പൊതുവികാരം ശമിപ്പിക്കാനും സംരംഭകരെ അനുനയിപ്പിക്കാനുമാണ് നീക്കം. ഇതിന് പിന്നാലെ ജില്ലാതലത്തിൽ വ്യവസായികളുടെ പരാതികൾ പരിഹരിക്കാൻ മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കും വ്യവസായ വകുപ്പ് തുടക്കം കുറിച്ചിരുന്നു.
Comments