കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രധാനപ്രതി അർജുൻ ആയങ്കിയെ കുരുക്കിലാക്കി ഭാര്യയുടെ മൊഴി. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അമല മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. അർജുൻ ആയങ്കിയ്‌ക്കെതിരെ കൂടുതൽ പേർ മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
കേസിൽ ജാമ്യം ആവശ്യപ്പെട്ട് അർജുൻ ആയങ്കി നൽകിയ ഹർജിയെ എതിർത്തു കൊണ്ടാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ അറിയിച്ചത്. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വിവരം നേരത്തെ അറിയാമായിരുന്നു. ഇത്തരം കൂട്ടുകെട്ടിൽ നിന്ന് മാറണമെന്ന് സുഹൃത്തുക്കൾ അടക്കം അർജുനോട് പറഞ്ഞിരുന്നു. അർജുന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ലെന്നും അമല പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
അർജുനെതിരെ സിപിഎം നേതാവ് സജേഷും മൊഴി നൽകിയിട്ടുണ്ട്.
സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായും ബന്ധം ഉണ്ടായിരുന്നു. അതിനാൽ തന്റെ പേരിലുള്ള കാറിന്റെ ഉടമസ്ഥാവകാശം മാറ്റണമെന്ന് അർജുനോട് ആവശ്യപ്പെട്ടിരുന്നതായി സജേഷ് മൊഴി നകിയെന്നും കസ്റ്റംസ് വ്യക്തമാക്കി.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് വട്ടമാണ് അമലയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആദ്യ വട്ട ചോദ്യം ചെയ്യലിൽ അർജുന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള കാര്യം അറിയില്ലെന്നാണ് അമല കസ്റ്റംസിനോട് പറഞ്ഞത്. സ്വർണം കടത്താനായി അർജുൻ ഉപയോഗിച്ചിരുന്ന ചുവന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് സജേഷ്.
Comments