തിരുവനന്തപുരം : ഓൺലൈൻ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അദ്ധ്യാപികയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി നാമജപ പ്രതിഷേധം ആരംഭിച്ചു. കോട്ടൺഹിൽ സ്‌കൂളിലെ അദ്ധ്യാപിക ബൃന്ദയാണ് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്.
കോട്ടൺ ഹിൽ സ്‌കൂളിന് മുൻപിലാണ് സമിതി നാമജപ പ്രതിഷേധം നടത്തുന്നത്. പരാമർശത്തിൽ അദ്ധാപികയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് അദ്ധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി രംഗത്ത് വന്നിരിക്കുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസ്സിലാണ് അദ്ധ്യാപിക ഹിന്ദു ദൈവങ്ങളെ പരിഹസിച്ചത് . യേശു മാത്രമാണ് സത്യമെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നുമാണ് അദ്ധ്യാപിക ഓൺലൈൻ ക്ലാസിൽ പറഞ്ഞത്. ഹിന്ദു ദൈവങ്ങളുടെ അസ്തിത്വത്തെയും അദ്ധ്യാപിക ചോദ്യം ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ് അദ്ധ്യാപികയ്‌ക്കെതിരെ പരാതിയുമായി സ്‌കൂൾ മാനേജ്‌മെന്റിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതിന് മുൻപും കോട്ടൻഹിൽ സ്‌കൂളിന്റെ ഭാഗത്തു നിന്നും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന കാർട്ടൂണുകൾ അടങ്ങിയ സുവനീർ ഏതാനും വർഷങ്ങൾക്കുമുമ്പ് കോട്ടൺ ഹിൽ സ്‌കൂൾ പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു . ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് സുവനീർ പിൻവലിക്കാൻ പിന്നീട് സ്‌കൂൾ മാനേജ്മെന്റ് നിർബന്ധിതരാകുകയായിരുന്നു.
Comments