കൊച്ചി : ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹിക സംഘടനയായ സിറ്റിസൺ അസോസിയേഷൻ ഫോർ ഡെമോക്രസി, ഇക്വാളിറ്റി, ട്രാൻകുലിറ്റി, സെക്യുലറിസം (സിഎഡിഇടിഎസ്) ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഹർജി.
കേരളത്തിലെ ന്യൂനപക്ഷങ്ങളായി ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും പരിഗണിച്ച തീരുമാനം വീണ്ടും പുന:പരിശോധിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന ആവശ്യമാണ് ഹർജിയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ബെഞ്ചിലാണ് ഹർജി നൽകിയിരിക്കുന്നത്. കാലതാമസമില്ലാതെ കേസ് പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംഘടന ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇരു മതവിഭാഗങ്ങളുടെയും നിലവിലെ സാമൂഹിക, സാമ്പത്തിക, സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ ക്രിസ്ത്യനികളും മുസ്ലീങ്ങളും എല്ലാ മേഖലയിലും ഉയർച്ച കൈവരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നും ഇവരെ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് അനുചിതമാണ്.
അതിനാൽ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പട്ടിക പുന:ക്രമീകരിക്കുകയും, ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ നിന്നും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ തേടാൻ ആവശ്യപ്പെടുകയും ചെയ്യണം. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതി വിലയിരുത്തണമെന്നും ഹർജിയിൽ പറയുന്നു.
സിഎഡിഇടിഎസിന് വേണ്ടി അഭിഭാഷകരായ സി രാജേന്ദ്രൻ, കെ വിജയൻ എന്നിവരാണ് ഹർജി നൽകിയത്.
Comments