ശ്രീനഗർ: ഇന്ത്യയുടെ രത്‌നകിരീടമെന്ന മുൻകാല പ്രൗഢി ജമ്മുകശ്മീർ തിരികെ പിടിക്കുക തന്നെ ചെയ്യുമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഈ നാട്ടിലെ യുവതലമുറയ്‌ക്ക് അതിനാ യുള്ള കരുത്തുണ്ടെന്നും അവർ ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. ജമ്മുകശ്മീർ സർവ്വകലാശാലയുടെ 19-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഈ മണ്ണിലെ യുവജനങ്ങളിൽ എന്റെ എല്ലാ പ്രതീക്ഷയും സമർപ്പിക്കുന്നു. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ജമ്മുകശ്മീർ ഇന്ത്യയുടെ രത്‌നകിരീടം എന്ന ഗതകാല പ്രൗഢി തിരികെ പിടിക്കും.’ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സർവ്വകലാ ശാലയിലെ പ്രസംഗത്തിൽ പറഞ്ഞു.
ജമ്മുകശ്മീരിലെ സാഹിത്യവും ചരിത്രവും രാഷ്‌ട്രപതി ഏവർക്കും മുന്നിൽ അവതരിപ്പിച്ചു. ഋഗ്വേദത്തിന്റെ ആദ്യ പരിഭാഷകളിലൊന്ന് കശ്മീരി ഭാഷയിലായിരുന്നുവെന്നത് ഈ നാട്ടിലെ അറിവിന്റേയും ഭാഷയുടേയും ഔന്നത്യമാണ് കാണിക്കുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഈ നാട്ടിലേക്ക് കടന്നുവന്ന എല്ലാ മതങ്ങളും ഇവിടെ ഇഴുകിച്ചേർന്നു. ആ സ്വഭാവം ഇവിടത്തെ യാഥാസ്ഥിതികതയെ തുടച്ചുനീക്കുകയും സഹിഷ്ണുതയേയും പരസ്പര വിശ്വാസത്തേയും ഊട്ടിഉറപ്പിച്ചെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
കശ്മീർ ഇന്ന് ഒരു പുതിയ അദ്ധ്യായം തുറക്കുകയാണ്. നൂതനമായ സാദ്ധ്യതകളാണ് ഇന്നത്തെ തലമുറയ്‌ക്ക് മുന്നിൽ ഉള്ളത്.ഇന്ത്യൻ ജനത നിങ്ങളെ ഉറ്റുനോക്കുകയാണ്. ആ വിശ്വാസം അഭിമാനവും ആത്മവിശ്വാസവും ജീവിതവീക്ഷണവും വളർത്തട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു. ചടങ്ങിൽ ഹിമാലയ ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രവും ജൈവ വൈവിദ്ധ്യ സംരക്ഷണ കേന്ദ്രവും സർവ്വകലാശാലയുടെ ഭാഗമായി ജമ്മുകശ്മീരിന് സമർപ്പിച്ചു.
Comments