കൊച്ചി : സംസ്ഥാനത്ത് അശാസ്ത്രീയമായി തുടരുന്ന ലോക്ഡൗണിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികൾ. ലോക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹർജി നൽകിയത്.
ലോക്ഡൗണിന്റെ പേരിൽ കടകൾ അടച്ചിടുന്നത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതേ തുടർന്നാണ് നടപടിയ്ക്കായി കോടതിയെ സമീപിച്ചത്. നികുതി ഇളവ്, ജി.എസ്.ടി തിരികെ നൽകുന്നതടക്കമുള്ള അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണം. വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പുനപ്പരിശോധിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം. സാമൂഹിക അകലം ഉറപ്പാക്കി, ആൾക്കൂട്ടം ഒഴിവാക്കി എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ വ്യാപാരികൾ ഉന്നയിക്കുന്നത്.
സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് ആയിരുന്നു സർക്കാരിന്റേത്. ഇതേ തുടർന്ന് കഴിഞ്ഞ മാസം സൂചനാ പണിമുടക്ക് ഉൾപ്പെടെ നടത്തി സംഘടന പ്രതിഷേധിച്ചിരുന്നു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. അതേസമയം കടകൾ തുറക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ആഗസ്റ്റ് മുതൽ അനിശ്ചിതകാല സമരം ചെയ്യാനാണ് വ്യാപാരികളുടെ തീരുമാനം.
Comments