ഗുവാഹട്ടി: അസം-മിസോറാം അതിർത്തി പ്രശ്‌നത്തിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മിസോറാം സർക്കാർ രജിസ്റ്റർ ചെയ്ത കേസുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് സ്വതന്ത്ര അന്വേഷണ ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നില്ലെന്നും അദ്ദേഹം മിസോറാം മുഖ്യമന്ത്രിയോട് ചോദിച്ചു.
അതിർത്തിയിലെ സംഘർഷത്തിൽ അസം – മിസോറം സംസ്ഥാനങ്ങൾ പരസ്പരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.ജി.പി അനുരാഗ് അഗർവാൾ, കച്ചർ ഡി.ഐ.ജി ദേവ്‌ജ്യോതി മുഖർജി, കച്ചർ പോലീസ് സൂപ്രണ്ട് നിംബാൽക്കർ വൈഭവ് ചന്ദ്രകാന്ത് അടക്കമുള്ളവർക്കെതിരേയാണ് മിസോറാം പോലീസ് കേസെടുത്തിരിക്കുന്നത്.
മിസോറാമിലെ ഉദ്യോഗസ്ഥർക്കും എം.പിയ്‌ക്കുമെതിരേ അസം നേരത്തെ കേസ്സെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മിസോറാമും സമാനമായ രീതിയിൽ പ്രതികരിച്ചത്. ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ തർക്കമുള്ള കച്ചറിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിൽ അസം പോലീസിലെ ആറ് ഉദ്യോഗസ്ഥരാണ് വെടിയേറ്റ് മരിച്ചത്. അസമിലെ കച്ചർ ജില്ലയ്‌ക്കും മിസോറമിലെ കോലാസിബ് ജില്ലയ്‌ക്കും ഇടയിലുള്ള അതിർത്തിയിലാണ് അക്രമം ഉണ്ടായത്.
Comments