വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ കമ്യൂണിസ്റ്റ് ഭീകര സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികൾ പറയുന്നു.
കോളനിയിലെ 2 വീടുകളിൽ കയറിയ ഭീകരർ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത ശേഷം സംഘം കാട്ടിലേക്ക് മടങ്ങി. ജൂലൈ 28 ഓഗസ്റ്റ് മൂന്ന് രക്തസാക്ഷി വാരാചരണത്തിന്റേയും, സർക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്റേയും പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
‘മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്. നിങ്ങളെ ഇനി സോഷ്യൽ ഫാസിസ്റ്റ് എന്നോ, മുണ്ടുടുത്ത മോദിയെന്നോ ആരും വിളിക്കില്ല. നിങ്ങൾ മനുഷ്യന്റെ കരൾ കൊത്തിവലിക്കുന്ന കുഴുകനാണ്. മരണത്തിന്റെ വ്യാപാരിയാണ്’ പോസ്റ്ററിൽ കുറിയ്‌ക്കുന്നു.
സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. പോലീസ് തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
Comments