കാബൂൾ : അഫ്ഗാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടിന് സമീപം വൻ സ്‌ഫോടനം. കാബൂളിലാണ് സംഭവം. അഫ്ഗാൻ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാൻ മൊഹമ്മദിയുടെ വസതിക്ക് സമീപമായിരുന്നു ആക്രമണം. കാറിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാത്രിയോടെയാണ് ആക്രമണം നടന്നത്. കാറ് പൊട്ടിത്തെറിച്ചതിന് പിന്നാലെ വെടിവെപ്പ് ഉണ്ടായതായും സമീപവാസികൾ പറയുന്നു. നയതന്ത്ര ക്വാട്ടേഴ്‌സുകളും,പ്രസിഡൻഷ്യൽ പാലസും, വിവിധ രാജ്യങ്ങളിലെ എംബസികളും ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു ഭീകരാക്രമണം. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടേയും മനുഷ്യാവകാശ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതിരോധ മന്ത്രിയുടെ വീടിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത് എന്നാണ് നിഗമനം. താലിബാൻ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രത്യാക്രമണം നടത്തുന്ന അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ മേധാവിയെ വധിക്കാനുള്ള നീക്കമാണോ നടന്നത് എന്ന് പോലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ താലിബാൻ ഭീകരർ ആണെന്നാണ് നിഗമനം.
Comments