ചെന്നൈ :തമിഴ് നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ആഡംബര വാഹനത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിമർശനം. ഹർജി പിൻവലിക്കുകയാണെന്ന് ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചതോടെയായിരുന്നു വിമർശനം.
2015 ലായിരുന്നു ധനുഷ് ഹർജി നൽകിയത്. ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന്റെ നികുതിയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷ് കോടതിയെ സമീപിച്ചത്. എന്നാൽ സമാന ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമർശിക്കുകയായിരുന്നു.
ബാക്കിയുള്ള 50 ശതമാനം നികുതി കൂടി അടയ്ക്കാമെന്ന് അറിയിച്ചായിരുന്നു ഹർജി പിൻവലിക്കണമെന്ന് ധനുഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ മറ്റ് നികുതിദായകരുടെ പണം ഉപയോഗിച്ച് ആഡംബര വാഹനം ഓടിക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച കോടതി ദിവസവേതനക്കാർ വരെ കൃത്യമായി നികുതി നൽകാറുണ്ടെന്ന് വിമർശിച്ചു. തന്റെ അനുഭവത്തിൽ ഇതുവരെ ഇവരാരും ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
എല്ലാവർക്കും കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്ന് അറിയാം. എന്നാൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചപ്പോഴെങ്കിലും നിങ്ങൾ നികുതി അടയ്ക്കേണ്ടതായിരുന്നു. അടിസ്ഥാനമില്ലാത്ത ഇത്തരം ഹർജികൾ കാരണം കോടതിയുടെ വിലപ്പെട്ട സമയമാണ് പാഴാകുന്നത് എന്നും കോടതി പറഞ്ഞു.
നേരത്തെ ആഡംബര കാറിന് നികുതിയിളവ് ആവശ്യപ്പെട്ട നടൻ വിജയിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിജയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രമഹ്ണ്യം ആണ് ധനുഷിനെയും വിമർശിച്ചത്.
Comments