ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതോടെ പ്രദേശത്ത് നിരവധി മാറ്റങ്ങളാണ് സംഭവിച്ചതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. രണ്ട് വർഷമായി കശ്മീരിൽ നടക്കുന്നത് വികസനവും യഥാർത്ഥ ജനാധിപത്യവുമാണ്. ഇത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് എസ് ജയ്ശങ്കർ ഇക്കാര്യം അറിയിച്ചത്.
2019, ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഇപ്പോൾ ജമ്മു കശ്മീരിൽ യഥാർത്ഥ ജനാധിപത്യവും, മികച്ച ഭരണവും, ശാക്തീകരണവുമാണ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ അഖണ്ഡതയെ അളക്കാനാകാത്ത വിധം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും എസ് ജയ്ശങ്കർ കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷത്തിൽ പുരോഗതിയുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് പുതിയ ജമ്മു കശ്മീർ നിർമ്മിക്കുന്നതിനുള്ള ആദ്യ ചുവട് വെച്ചത്. ഇത് ചരിത്രദിനമാണ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയും രംഗത്തെത്തി. ചരിത്രപരമായ ഈ നീക്കം ജമ്മു കശ്മീരിൽ സമാധാനത്തിന്റേയും വികസനത്തിന്റേയും ഒരു കാലഘട്ടം സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തിൽ ഒരു പുതിയ ജമ്മു കശ്മീർ സൃഷ്ടിക്കപ്പെടുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
Comments