ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കാണ്ടഹാർ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ താത്കാലികമായി തിരികെ വിളിച്ചതായും മുരളീധരൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരടക്കം ഏകദേശം 1500 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിലുണ്ട്.
യു.എസ് സൈന്യം മടങ്ങിയ ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അഫ്ഗാൻ സർക്കാരുമായും ഇന്ത്യൻ കോൺസുലേറ്റുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുരളീധരൻ അറിയിച്ചു.
അഗ്ഫാനിസ്ഥാന്റെ പുനർനിർമ്മാണവും വികസനവും ലക്ഷ്യമിട്ട് ഇന്ത്യ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. അണക്കെട്ട് ഉൾപ്പെടെ 300 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ത്യ നടപ്പാക്കിയത്.ഏകദേശം 500ഓളം പദ്ധതികളാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് നടപ്പാക്കിയത്. ഇന്ത്യൻ നിക്ഷേപത്തിനും പദ്ധതികൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രസർക്കാർ അഫ്ഗാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments