പാരീസ്: വിമാനവാഹിനി നിർമ്മിച്ച ഇന്ത്യക്ക് അഭിനന്ദന പ്രവാഹം. ഫ്രാൻസാണ് ഇന്ത്യയെ ആഗോള വിമാനവാഹിനി ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത്. വിമാനവാഹിനികളുണ്ടാക്കാൻ സാധിക്കുന്ന ശേഷി ഇന്ത്യ അതിവേഗമാണ് കൈവരിച്ചതെന്നും ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ഫ്രാൻസ് പറഞ്ഞു. ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനെയ്‌നാണ് അഭിനന്ദനം അറിയിച്ചത്.
ഇന്ത്യക്ക് എല്ലാ അഭിനന്ദനങ്ങളും. വിമാനവാഹിനി നിർമ്മാണ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം. വിക്രാന്തിന്റെ നിർമ്മാണം ഏറെ പ്രതീക്ഷ നൽകുന്നു. ഫ്രാൻസിന്റെ ചാൾസ് ഡീ ഗൗലേ വിമാന വാഹിനിയുടെ നിരയിലേക്കാണ് വിക്രാന്ത് എത്തിയത്. സംയുക്ത സൈനിക അഭ്യാസ മേഖലയിലേക്ക് വിക്രാന്തിനെ ഉടൻ പ്രതീക്ഷിക്കുന്നതായും ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനെയ്ൻ അറിയച്ചു.
ബുധനാഴ്ചയാണ് കൊച്ചി കപ്പൽനിർമ്മാണ ശാലയിൽ പണിപൂർത്തിയായ വിക്രാന്ത് കടലിലേക്ക് ഇറക്കിയത്. പരീക്ഷണ ഓട്ടത്തിനായി നാവികസേനയുടെ നേതൃത്വത്തിൽ വിക്രാന്ത് യാത്രതുടങ്ങി. അടുത്തവർഷം ആദ്യത്തോടെ വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി എന്ന നേട്ടമാണ് വിക്രാന്തിലൂടെ സ്വന്തമായത്.
262 മീറ്റർ നീളമുള്ള വിക്രാന്തിന്റെ മുകൾ വശം രണ്ടു ഫുട്‌ബോൾ കോർട്ടുകളുടെയത്ര വിശാലമാണ്. 59 മീറ്റർ ഉയരമുള്ള വിക്രാന്തിൽ 14 ഡെക്കുകളാണുള്ളത്. ആകെ 1700 സൈനികർക്ക് വിക്രാന്തിൽ താമസിക്കാം. ഒറ്റതവണ ഇന്ധനം നിറച്ചാൽ 7500 നോട്ടിക്കൽ മൈൽ ദൂരം താണ്ടും. 28 നോട്ടിക്കൽ മൈൽ പരമാവധി വേഗതയിലും വിക്രാന്തിന് സഞ്ചരിക്കാനാകുമെന്നും കൊച്ചി കപ്പൽ നിർമ്മാണ ശാല അറിയിച്ചു.
Comments