കൊച്ചി : വിസ്മയ കേസിലെ പ്രതിയായ കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് നിയമലംഘനമെന്ന് കിരണിന്റെ അഭിഭാഷകൻ. സർക്കാർ നടപടിയ്‌ക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. പിരിച്ചു വിട്ട നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം ആണ്. കേസിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. കിരണിന്റെ വിശദീകരണം അധികൃതർ തേടിയിട്ടില്ലെന്നും കിരണിന്റെ അഭിഭാഷകൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ കിരണിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കിരണിനെ അസി. മോട്ടോർ വെഹിക്കിൾ അൻസ്‌പെക്ടർ പദവിയിൽ നിന്നും പിരിച്ചുവിട്ടത്.
ഭർതൃഗൃഹത്തിലെ പീഡനം മൂലമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കിരണിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. സംസ്ഥാന മോട്ടോർവാഹന വകുപ്പിന്റേതായിരുന്നു നടപടി. വകുപ്പുതല അന്വേഷണത്തിൽ കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസിന് ഇടിവുണ്ടായെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയുമുണ്ടായി.
തുടർന്ന് മന്ത്രിയ്‌ക്കും സർക്കാരിനും നന്ദിയറിയിച്ചുകൊണ്ട് വിസ്മയയുടെ കുടുംബവും രംഗത്തെത്തി. ‘അവനുള്ള ഡിസ്മിസൽ ഓർഡർ അടിച്ചിട്ടേ ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ’ എന്ന് ഒരിക്കൽ മന്ത്രി വിസ്മയയുടെ കുടുംബത്തോട് പറഞ്ഞിരുന്നു. ആ വാക്ക് നിറവേറ്റിയതിൽ നന്ദിയുണ്ടെന്നാണ് കുടുംബം പ്രതികരിച്ചത്.
Comments