തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ്. ആറ് പ്രതികൾക്കെതിരെയാണ് കേസ് എടുത്തത്.സിപിഎം പ്രവർത്തകരായ ടി ആർ സുനിൽ കുമാർ, ബിജു കരീം, റജി അനിൽ കുമാർ, കിരൺ, ബിജോയ് എ.കെ, സി.കെ ജിൽസ് എന്നിവർക്കെതിരെയാണ് കേസ്.
സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികളാണ് ഇവർ. പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം .
104 കോടിയോളം രൂപയുടെ തട്ടിപ്പാണ് സിപിഎം നേതാക്കൾ നടത്തിയിരിക്കുന്നത്. സംഭവത്തിൽ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കേസിന്റെ വിശദാംശങ്ങൾ പോലീസിൽ നിന്നും, ക്രൈംബ്രാഞ്ചിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ശേഖരിക്കും.
സിപിഎം ലോക്കൽ കമ്മിറ്റി അംഗമുൾപ്പെടെയാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരെ സംരക്ഷിക്കുന്ന നടപടികളാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും, അതിനാലാണ് ഗൗരവമുള്ള വിവിധ വകുപ്പുകൾ ഒഴിവാക്കിയതെന്നുമുള്ള തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ ബാങ്ക് തട്ടിപ്പിനെ കുറിച്ച് സിപിഎം നേരത്തെ അറിഞ്ഞിരുന്നുവെന്ന വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. 2018 ഡിസംബർ 8 ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിൽ ഉണ്ട്.
Comments