കാബൂൾ: ഒരാഴ്ചത്തെ ഏറ്റുമുട്ടലിന് ശേഷം വടക്കൻ അഫ്ഗാനിസ്ഥാനിലെ ജാവ്ജാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷെബർഗാൻ താലിബാൻ നിയന്ത്രണത്തിലാക്കി. സർക്കാർ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ താലിബാൻ കീഴടക്കുന്ന രണ്ടാമത്തെ പ്രവിശ്യ തലസ്ഥാനമാണ് ഷെബർഗാൻ.
മുൻ വൈസ് പ്രസിഡന്റ് മാർഷൽ അബ്ദുൽ റാഷിദ് ദോസ്തുമിന്റെ ജന്മനാടായ ഖ്വാജാ ഡാക്കോ ജില്ലയിലെ പ്രവിശ്യ വിമാനത്താവളത്തിൽ മാത്രമാണ് സുരക്ഷാ സേന നിലയുറപ്പിച്ചിരിക്കുന്നതെന്നും ഷെബർഗാൻ നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിതെന്നും അധികൃതർ അറിയിച്ചു.
സുരക്ഷയിൽ സർക്കാർ പുലർത്തിയ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ജാവ്ജാനിലെ ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.
ഷെബർഗാന്റെ വീഴ്ചയോടെ, ടിവി സ്റ്റേഷനുകളും റേഡിയോ നെറ്റ്വർക്കുകളും ഉൾപ്പെടെ 15 മാധ്യമങ്ങൾ പ്രവിശ്യയിലെ പ്രവർത്തനം നിർത്തി.
താലിബാനെ അടിച്ചമർത്താനുള്ള അഫ്ഗാൻ സേനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രാജ്യത്തെ പ്രവിശ്യ തലസ്ഥാനങ്ങളിലെ സ്ഥിതി ഉടൻ സാധാരണ നിലയിലാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തെക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ നിമ്രോസ് പ്രവിശ്യയുടെ തലസ്ഥാനമായ സരഞ്ച് നഗരം വെള്ളിയാഴ്ച താലിബാൻ പിടിച്ചെടുത്തു.
പ്രസിഡന്റ് അഷ്‌റഫ് ഗാനി ശനിയാഴ്ച മുൻ വൈസ് പ്രസിഡന്റ് മാർഷൽ അബ്ദുൾ റഷീദ് ദോസ്തുമുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തിന്റെ വടക്കൻ പ്രവിശ്യകളിലെ സുരക്ഷാസാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിൽ, അഫ്ഗാൻ സൈന്യത്തിന് തന്റെ പൂർണ്ണ പിന്തുണ നൽകുമെന്ന് ദോസ്തം വാഗ്ദാനം നൽകി. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അഫ്ഗാനിസ്ഥാന്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിക്കേണ്ട സമയമായിരിക്കുന്നു.
സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി പ്രസിഡന്റിനോട് ദോസ്തും അവതരിപ്പിച്ചുവെന്നും അത് പ്രസിഡന്റ് ഗാനി അംഗീകരിച്ചതായും ദോസ്തുമിന്റെ പ്രതിനിധി എഹ്‌സനുള്ള നൈറോ അറിയിച്ചു.
Comments