തിരുവനന്തപുരം : പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി . രാജ്യത്ത് ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന
ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു. നിസാര സംഭവങ്ങൾ ഊതി പെരുപ്പിച്ചാണ് മതമൗലികവാദികൾ അക്രമങ്ങൾ അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത സ്ഥാപനത്തിൽ എട്ട് വയസ്സുള്ള കുട്ടി മൂത്രമൊഴിച്ചു എന്നരോപിച്ചാണ് നൂറുകണക്കിന് ആളുകൾ സംഘടിച്ച് ക്ഷേത്രം അടിച്ചുതകർത്തത്. പാകിസ്താൻ പോലീസ് എട്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത നടുക്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ മതങ്ങളിൽ പെട്ട പെൺകുട്ടികളെ തട്ടി കൊണ്ടുപോയി ബലമായി അവരെ മതം മാറ്റി വിവാഹം കഴിക്കുന്ന വാർത്തകളും ഇതിനകം പുറത്ത് വന്നു .ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് മത തീവ്രവാദികൾ അക്രമങ്ങൾ അഴിച്ചു വിടുന്നത്. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുമ്പോൾ അവർക്ക് സുരക്ഷ ഒരുക്കേണ്ട ഭരണകൂടത്തിന്റെ നിലപാട് നിർഭാഗ്യവശാൽ തീവ്രവാദികൾക്ക് സഹായകമാവുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ന്യൂനപക്ഷ മതസമൂഹങ്ങൾക്ക് നേരെ പാകിസ്താനിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഭാരതത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര സമ്മർദ്ദം ഉയർന്നു വരണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു. ഗാസയിലെ മുസ്ലീം ജനതയ ഇസ്രായേൽ അടിച്ചമർത്തുന്നു എന്നാരോപിച്ച് കേരളത്തിൽ പ്രക്ഷോഭങ്ങൾ നടത്താറുള്ള മനുഷ്യാവകാശ സംഘടനകളും സാംസ്‌കാരിക നായകരും പാകിസ്താനിലെ ന്യൂനപക്ഷ വേട്ട കണ്ടില്ലെന്ന് നടിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബാബു പറഞ്ഞു.
Comments