തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി. ശിവൻകുട്ടി അടക്കമുളള പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജി നൽകിയേക്കും.
മന്ത്രി വി ശിവൻകുട്ടിയെക്കൂടാതെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിൽ പ്രതികൾ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 6 പേരും കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നെങ്കിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാൽ ഹർജി അപ്രസക്തമാകും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നാണ് സൂചന.
കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് തള്ളിയത്. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുളള മറയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം. ഇത്തരം നടപടികൾക്കെതിരേ ശക്തമായ സന്ദേശം നൽകിയേ തീരുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് ലക്ഷം രൂപയിലധികം നഷ്ടം നേരിട്ടതായി പറഞ്ഞിരുന്നു. പ്രതികൾക്കെതിരേ പൊതുമുതൽ നശീകരണ നിരോധന നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും അനുസരിച്ചുളള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. സുപ്രീംകോടതി വിധിക്ക് ശേഷം മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
2015 മാർച്ച് 13ന് ബാർ കോഴ വിവാദത്തിനിടെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുളള ശ്രമമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കറുടെ കസേര ഉൾപ്പെടെ എടുത്തെറിയുന്ന നേതാക്കളുടെ പ്രവർത്തിക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്.
Comments