ന്യൂഡൽഹി : ദ്വാരകയിലെ ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ് . പ്രതിഷേധത്തിനിടെ മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് നടപടി. ഡൽഹി മുൻ ബിജെപി വക്താവും, സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായുടെ നേതൃത്വത്തിലാണ് ജന്ദർ മന്ദിറിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രതിഷേധക്കാർ മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. എന്നാൽ ഇത്തരത്തിൽ ഒരു വീഡിയോയെക്കുറിച്ച് അറിയില്ലെന്ന് അശ്വിനി ഉപാദ്ധ്യായ വ്യക്തമാക്കി.
പ്രതിഷേധക്കാരിൽ അഞ്ചോ, ആറോ പേർ മാത്രമാണ് മുദ്രവാക്യം മുഴക്കിയിരുന്നത്. എന്നാൽ ഇവരിൽ ആരും തന്നെ മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്നും, അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഉപാദ്ധ്യായ പറഞ്ഞു.
രാമമന്ത്രം മുഴക്കിയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഇതിനിടെ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലീങ്ങൾ ജയ് ശ്രീരാം വിളിക്കണമെന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയെന്നാണ് പോലീസ് ആരോപിക്കുന്നത്. ഇതിന് പുറമേ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തകർ ഒത്തുകൂടിയതെന്നും പോലീസ് പറഞ്ഞു.
ബിജെപി പ്രവർത്തകർക്ക് പ്രതിഷേധത്തിനായുള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വീഡിയോ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു
Comments