ന്യൂഡൽഹി: മുത്തലാഖ് നിരോധന നിയമം നടപ്പിലാക്കിയതോടെ മുസ്ലീം സമുദായത്തിൽ മുത്തലാഖ് ചൊല്ലിപിരിയൽ 80 ശതമാനത്തോളം കുറഞ്ഞുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമായിരുന്നു മുത്തലാഖ് ചൊല്ലിയുള്ള ബന്ധം വേർപിരിയൽ. സ്ത്രീകളുടെ സുരക്ഷയെയും ദാമ്പത്യത്തെയും അവതാളത്തിലാക്കുന്ന സമ്പ്രദായം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഉപരാഷ്‌ട്രപതി നിവാസിൽ നടന്ന ‘ആക്‌സലറേറ്റിങ് ഇന്ത്യ; സെവൻ യേഴ്‌സ് ഓഫ് മോദി ഗവൺമെന്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് കേരള ഗവർണറുടെ പരാമർശം.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അനേകം മുസ്ലീം വനിതകളാണ് മുത്തലാഖിന് വിധേയരായിട്ടുള്ളത്. തനിക്ക് നേരിട്ട് പരിചയമുള്ള വ്യക്തിക്ക് പോലും അത്തരം അനുഭവമുണ്ടായിട്ടുണ്ട്. അന്ന് അവരെ സഹായിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഗവർണർ പറഞ്ഞു.
മുസ്ലീം വനിതകൾക്ക് ആശ്വാസമായ മുത്തലാഖ് നിരോധന നിയമം രാജ്യമെമ്പാടും പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1ന് മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് 1നാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന ബിൽ രാജ്യത്ത് പാസാക്കിയത്. നിയമപ്രകാരം മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്ന ഭർത്താവിന് 3 വർഷം തടവ് ലഭിക്കുമെന്നും നിയമം അനുശാസിക്കുന്നു.
Comments