ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരം ലോർഡ്‌സിലാണ് നടക്കുന്നത്. മഴ വില്ലനായ ആദ്യ ടെസ്റ്റിന് ശേഷം പരിക്ക് വില്ലനാകുന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. ആദ്യ ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്. അവസാന ദിവസത്തെ മഴ ഇന്ത്യക്കുണ്ടായിരുന്ന വിജയപ്രതീക്ഷ ഇല്ലാതാക്കി. ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ഷാർദ്ദൂൽ ഠാക്കൂറിനാണ് പരിക്കേറ്റത്. പേശിവലിവുമൂലം ഷാർദ്ദൂൽ കളിക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി അറിയിച്ചു. പകരം പേസ് ബൗളർ ഇഷാന്ത് ശർമ്മ കളിക്കുമെന്നാണ് സൂചന.
ആദ്യ ടെസ്റ്റിൽ നാലു പേസ് ബൗളർമാരാണ് ഇന്ത്യക്ക് കരുത്തായത്. രണ്ടാം ടെസ്റ്റിൽ അശ്വിന്റെ സാദ്ധ്യതയും തള്ളിക്കളയുന്നില്ല. ഇംഗ്ലീഷ് പിച്ച് പേസ് ബൗളിംഗിനെ തുണയ്‌ക്കുന്നത് കണക്കാക്കിയാൽ നാല് പേസ് ബൗളർമാരെന്ന തന്ത്രം ഇന്ത്യ തുടരാനും സാദ്ധ്യതയുണ്ട്. എന്നാൽ കൗണ്ടിയിൽ തിളങ്ങിയ അശ്വിനെ ഒരു ഓൾറൗണ്ടർ എന്ന നിലയിൽ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. അഞ്ചു ടെസ്റ്റുകളുള്ളതിനാൽ ആരെവേണമെങ്കിലും മാറ്റിപരീക്ഷിക്കാൻ അവസരമുണ്ടെന്നതാണ് കോഹ്ലി കണക്കുകൂട്ടുന്നത്.
ഇംഗ്ലീഷ് നിരയിൽ നായകനെന്ന നിലയിൽ സെഞ്ച്വറി നേടി മുന്നിൽ നിന്നും നയിച്ച ജോ റൂട്ടാണ് ആദ്യ ടെസ്റ്റിലെ താരം. ആദ്യ ഇന്നിംഗ്‌സിൽ 64 റൺസ് നേടിയ താരം രണ്ടാം ടെസ്റ്റിലാണ് ഇന്ത്യൻ പേസ് ആക്രമണത്തെ സധൈര്യം നേരിട്ട് 109 റൺസ് നേടിയത്.
ഇന്ത്യക്കായി കെ.എൽ.രാഹുലും(84), രവീന്ദ്ര ജഡേജ(56) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഓപ്പണർ രോഹിത് ശർമ്മ വലിയ സ്‌കോറെടുക്കാനാകാതെ കുഴങ്ങുകയാണ്. കോഹ്ലിയും പൂജാരയും രഹാനേയും പന്തും അടങ്ങുന്ന മദ്ധ്യനിരയ്‌ക്ക് വേണ്ടപോലെ തിളങ്ങാനായില്ലെന്നതും ഒരു കുറവായി നിലനിൽക്കുന്നു.
ഇംഗ്ലണ്ടിൽ മേൽകൈ നേടിയത് ഇന്ത്യൻ പേസ് ബൗളർമാരാണ്. ബുംമ്രയും ഷമിയും നേതൃത്വം കൊടുത്ത പേസ് ആക്രമണം ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്‌സിൽ തകർത്തുകളഞ്ഞു. രണ്ടാം ടെസ്റ്റിലും ബുംമ്ര അഞ്ചു വിക്കറ്റ് നേട്ടവുമായി വീണ്ടും ആഞ്ഞടിച്ചു. റൂട്ടിന്റെ ഒറ്റയാൾ പ്രകടനം ഇല്ലാതിരുന്നെങ്കിൽ ഇന്ത്യ ടെസ്റ്റിൽ വിജയിക്കുമായിരുന്നു. മുഹമ്മദ് സിറാജും ഷാർദ്ദൂലും വിക്കറ്റുകൾ നേടി മികച്ച പങ്കാളിത്തമാണ് നൽകിയത്.
ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്‌സൺ എന്ന സീനിയർ താരം തന്റെ പ്രതിഭ വീണ്ടും ആദ്യ ടെസ്റ്റിൽ തെളിയിച്ചു. ആദ്യ ഇന്നിംഗ്‌സിൽ ആൻഡേഴ്‌സൺ നേടിയ നാലു വിക്കറ്റാണ് ഇന്ത്യയുടെ പ്രതീക്ഷ തകർത്തത്. ഒല്ലി റോബിൻസൺ 5 വിക്കറ്റ് വീഴ്‌ത്തി ഇന്ത്യക്ക് കനത്ത ആഘാതം ഏൽപ്പിച്ചു.
Comments