ജെനീവ: യുഎസിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളിൽ 35 ശതമാനം വർദ്ധനവുണ്ടായെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരാഴ്ചയിൽ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. അതേസമയം ഇന്ത്യയിൽ 2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അതീവ അപകടകാരിയായ ഡെൽറ്റ വകഭേദത്തിന്റെ വ്യപനമാണ് രോഗികളുടെ വർദ്ധനവിന് കാരണമായത്. പുതിയതായി ഏഴ് രാജ്യങ്ങളിൽ കൂടി ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഡെൽറ്റ വ്യാപിച്ച രാജ്യങ്ങൾ 142 ആയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
യുഎസ് കൂടാതെ ഇന്ത്യ, ഇറാൻ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്. എങ്കിലും ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,21,000ൽ അധികം രോഗികൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്പിൽ ഒരുലക്ഷത്തിലധികം രോഗികളും റിപ്പോർട്ട് ചെയ്തു.
Comments