ആലപ്പുഴ : ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എംപി എഎം ആരിഫ്. ഇക്കാര്യം ആവശ്യപ്പെട്ട് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയച്ചു. ദേശീയ പാതയുടെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരിഫിന്റെ ആരോപണം.
ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തലവരെ നടത്തിയ പുനർനിർമ്മാണത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
2019 ലായിരുന്നു പാതയുടെ പുനർനിർമ്മാണം. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് 23.6 കിലോ മീറ്റർ പാതയുടെ പുനർനിർമ്മിച്ചത്. 36 കോടിരൂപയായിരുന്നു ചെലവിട്ടത്. കേന്ദ്രഫണ്ട് വിനിയോഗിച്ചായിരുന്നു പാതയുടെ നിർമ്മാണം. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച പാതയ്ക്ക് നിലവാരമില്ലെന്നും, റോഡിലുടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്നും മുഹമ്മദ് റിയാസിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജി. സുധാകരൻ ആയിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി. നിലവിൽ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സുധാകരനെതിരെ സിപിഎം തിരിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് ദേശീയപാത പുനർനിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണവുമായി ആരിഫ് എംപി രംഗത്ത് എത്തിയിരിക്കുന്നത്.
Comments