ബംഗളൂരു : കർണാടകയിൽ ബിജെപി എംഎൽഎയുടെ കാർ കത്തിച്ച സംഭവത്തിൽ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ. ബന്ദേപല്യ സ്വദേശി നവീൻ (22), ഗർവേബാവിപല്യ സ്വദേശി സാഗർ (19), ബേഗുർ സ്വദേശി ശ്രീധർ (20) എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിൽപ്പനയുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് മൂന്ന് പേരും.
ഇന്നലെ അർദ്ധരാത്രിയാണ് ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയുടെ ബൊമ്മനഹള്ളിയിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾ പ്രതികൾ കത്തിച്ചത്. ശബ്ദംകേട്ട് എംഎൽഎയും കുടുംബവും വാതിൽ തുറന്നപ്പോഴേക്കും മൂന്ന് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങൾ വീട്ടിലെയും, പ്രദേശത്തെയും സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സതീഷ് റെഡ്ഡി വീട്ടിലില്ലാത്ത നേരത്ത് പ്രതികളിലൊരാളായ സാഗർ എംഎൽഎയെ കാണാൻ വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ എംഎൽഎ വീട്ടിലില്ലാത്തതിനാൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളെ തിരിച്ചയച്ചു. ഇതിലുള്ള വൈരാഗ്യം മൂലമാണ് കാറുകൾ കത്തിച്ചതെന്നാണ് പ്രതികൾ പോലീസിനോട് മൊഴി നൽകിയത്.
അതേസമയം ഇവരുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവം രാഷ്ട്രീയ വൈരാഗ്യമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ കുപ്രസിദ്ധ ബൈക്ക് മോഷ്ടാക്കളായ മൂന്ന് പേർക്കെതിരെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Comments