കാബൂൾ: താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്താനിൽ മുല്ല അബ്ദുൽ ഗാനി ബരാദർ പുതിയ പ്രസിഡന്റായേക്കുമെന്ന് സൂചന. താലിബാൻ ഭീകരസംഘടനയുടെ സഹസ്ഥാപകനാണ് അബ്ദുൽ ഗാനി ബരാദർ. രാജ്യതലസ്ഥാനമായ കാബൂളും പ്രസിഡന്റ് കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തതോടെ അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു. ഇതോടെ അഫ്ഗാനിസ്താൻ സർക്കാർ തകർന്നുവീണു.
ഭീകരർ തോക്കുകളിലൂടെയും വാൾമുനകളിലൂടെയും രാജ്യത്തെ കീഴടക്കി. ഇനി അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ അവർ ഉത്തരവാദികളാണെന്ന് രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗാനി പ്രതികരിച്ചു. എന്നാൽ വെറും പത്ത് ദിവസത്തിനുള്ളിൽ നേടിയെടുത്ത വിജയം യഥാർത്ഥത്തിൽ അപ്രതീക്ഷിതമായിരുന്നുവെന്നാണ് താലിബാൻ ഭീകരരുടെ പ്രതികരണം. അഫ്ഗാൻ ജനതയുടെ പ്രതീക്ഷകൾ നിറവേറ്റി അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് സേവിക്കാൻ ആരംഭിക്കുകയാണെന്നും താലിബാൻ നേതാവ് അബ്ദുൽ ഗാനി ബരാദർ പറഞ്ഞു.
ആരാണ് അബ്ദുൽ ഗാനി ബരാദർ??
താലിബാന്റെ ജന്മദേശമായി കണക്കാക്കുന്ന കാണ്ഡഹാറിൽ ജീവിച്ചുവളർന്ന താലിബാന്റെ പൊളിറ്റിക്കൽ ബ്യൂറോ മേധാവിയാണ് മുല്ല അബ്ദുൽ ഗാനി ബരാദർ. 2010ൽ പാകിസ്താനിൽ വെച്ച് അറസ്റ്റിലായ ബരാദർ മൂന്ന് വർഷം മുമ്പാണ് പാകിസ്താൻ ജയിലിൽ നിന്നും മോചിതനായത്. യുഎസിന്റെ ഇടപെടലിനെ തുടർന്ന് ബരാദറിനെ ഖത്തറിലേക്ക് മാറ്റി.
1980കളിൽ സോവിയേറ്റ് – അഫ്ഗാൻ യുദ്ധത്തിൽ ബരാദർ ഭാഗമായിരുന്നു. സോവിയേറ്റ് പിന്തുണയുള്ള അഫ്ഗാൻ സർക്കാരിനെതിരെ ബരാദർ അഫ്ഗാൻ-മുജാഹിദ്ദിൽ സേവനമനുഷ്ഠിച്ചു. 1994ൽ മുൻ കമാൻഡർ മുഹമ്മദ് ഒമറിനൊപ്പം തെക്കൻ അഫ്ഗാനിസ്താനിൽ താലിബാൻ രൂപീകരിക്കുന്നതിലും പ്രധാനപങ്കുവഹിച്ചു.
Comments