തൃശ്ശൂർ : ഭർത്താവിനെ കിടപ്പുമുറയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി(65)യുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ സുഹറ(56)യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് അലിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലക്ക് പരിക്കേറ്റ് മരിച്ചനിലയിലായിരുന്നു മൃതദേഹം. ഭാര്യയും ഭർത്താവും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിൽ വീണ് പരിക്കേറ്റാണ് അലി മരിച്ചതെന്നാണ് സുഹറ പോലീസിനോട് പറഞ്ഞത്. റൂറൽ എസ്. പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാൽ സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് ഭാര്യ അടക്കമുള്ള ചില അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലാക്കി. അലിയുടെ സംസ്കാരം കഴിഞ്ഞപിറ്റേദിവസം സുഹറയെ കസ്റ്റഡിയിലെടുത്തു. കൃത്യമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റസമ്മതം നടത്തി.
സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയിൽ നിന്നും കൊണ്ടുവന്ന മരത്തടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പോലീസിനോട് വെളിപ്പെടുത്തി. അടികൊണ്ട് വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നുള്ള ഭയം കൊണ്ട് പല തവണ അടിച്ചെന്നും കുറ്റസമ്മത മൊഴി നൽകി.
കൃത്യം നടത്തിയതിന് ശേഷം പുലർച്ചെ ചവർ കൂനയ്ക്കടിയിൽ ഒളിപ്പിച്ച കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി കാണിച്ചുകൊടുത്തു. ഇരിങ്ങാലക്കുട ഡിവൈ. എസ്. പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
Comments