ന്യൂഡൽഹി: രാജ്യത്ത് കൊറോണ ടെസ്റ്റുകൾ 50 കോടി പിന്നിട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. അവസാന 10 കോടി ടെസ്റ്റുകൾ 55 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഓഗസ്റ്റ് മാസത്തിൽ ദിവസേന ശരാശരി 17 ലക്ഷം ടെസ്റ്റുകളാണ് നത്തുന്നത്. ടെസ്റ്റിങ്ങിനുളള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതു കൊണ്ടാണ് 50 കോടി ടെസ്റ്റുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ രാജ്യത്തിന് സാധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി.
ടെസ്റ്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞതിലൂടെ രോഗബാധിതരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും മതിയായ ക്വാറന്റൈൻ ചെയ്യാനും സാധിച്ചതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. മഹാമാരിയെ പ്രതിരോധിക്കാൻ ടെസ്റ്റിങിന് ഫലപ്രദമായി കഴിഞ്ഞു. ഇതിനുപുറമെ ആത്മിനിർഭർ പദ്ധതിയിലൂടെ സ്വദേശ നിർമിതമായ ടെസ്റ്റിങ് കിറ്റുകൾ ഉത്പാദിപ്പിക്കാനും കഴിഞ്ഞതും നേട്ടമായി.
ഉയർന്ന പോസിറ്റിവിറ്റി നിരക്കുളള പ്രദേശങ്ങളിൽ കൂട്ട പരിശോധന നടത്താനായതും കൊറോണ പ്രതിരോധത്തിൽ നിർണായകമായി. കൊറോണ ടെസ്റ്റ് നടത്തുന്ന 2876 പരിശോധന കേന്ദ്രങ്ങളാണ് നിലവിലുളളത്. സർക്കാരിന്റെ കീഴിൽ 1322 ലബോറട്ടറികളും 1554 സ്വകാര്യ പരിശോധനാകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ഐസിഎംആർ അറിയിച്ചു.
Comments