ലക്‌നൗ : ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ നിർമ്മാണം ആരംഭിക്കാൻ ഉത്തർപ്രദേശ്. ഇതുമായി ബന്ധപ്പെട്ട പദ്ധതിയ്‌ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുവാദം നൽകി. മിസൈൽ നിർമ്മാണം ആരംഭിക്കുന്നതിലൂടെ ഉത്തർപ്രദേശ് പ്രതിരോധമേഖലയിൽ പുതുചരിത്രമാകും കുറിയ്‌ക്കുക.
പുതുതലമുറ മിസൈലിന്റെ നിർമ്മാണമാണ് ഉത്തർപ്രദേശിൽ നടക്കുക. നിർമ്മാണം ആരംഭിക്കാൻ സ്ഥലം ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി അവിനാഷ് അശ്വതിയ്‌ക്ക് ബ്രഹ്മോസ് ഏറോസ്‌പേസ് ഡയറക്ടർ ജനറൽ ഡോ. സുധീർ കുമാർ മിശ്ര കത്ത് നൽകി. 200 ഏക്കർ ഭൂമി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഈ ആവശ്യം സർക്കാർ അംഗീകരിച്ചതായി അവിനാശ് പറഞ്ഞു. ബ്രഹ്മോസ് ഏറോസ്‌പേസ് പ്രതിനിധികൾ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തി.
ലോകത്തെ ഏറ്റവും കൂടുതൽ കൃത്യതയും, മാരക പ്രഹരശേഷിയുമുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസെന്ന് മിശ്ര പറഞ്ഞു. ദേശീയ താത്പര്യമുള്ള പദ്ധതിയ്‌ക്കാണ് തുടക്കമിടാൻ പോകുന്നത്. അതുകൊണ്ടുതന്നെ മിസൈൽ നിർമ്മാണത്തിനായി റെയിൽ, വ്യോമ, റോഡ് ഗതാഗത സൗകര്യങ്ങളുള്ള മേഖല ആവശ്യമാണെന്നും യോഗിക്ക് അയച്ച കത്തിൽ പറയുന്നു.
ഉത്തർപ്രദേശിൽ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കുന്നതിന് നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മിശ്ര കത്ത് നൽകിയത്.
Comments