തിരുവനന്തപുരം : മലബാർ വർഗ്ഗീയ കലാപത്തെ സിപിഎമ്മും, കോൺഗ്രസും ന്യായീകരിക്കുന്നത് മുസ്ലീം പ്രീണനത്തിന് വേണ്ടി മാത്രമാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിക്കുകയും നിലപാടുകൾ തിരുത്തുകയും ചെയ്യുന്നത് കോൺഗ്രസ്സ് – സിപിഎം നേതാക്കളുടെ പതിവ് പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
മലബാർ കലാപത്തിൽ നിർദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുന്ന കെപി സിസി പ്രസിഡന്റ് കെ സുധാകരൻ, സിപിഎം സെക്രട്ടറി എ വിജയരാഘവൻ, സ്പീക്കർ എംബി രാജേഷ് എന്നിവർ ചരിത്ര സത്യങ്ങളെ മനഃപൂർവം വളച്ചൊടിക്കുകയാണ്. കലാപത്തിൽ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ് . കലാപകാരികൾ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ല . അതുകൊണ്ടുതന്നെ അവർ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽ പെടില്ലെന്നും കുമ്മനം പറഞ്ഞു.
1975 ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനൊന്റെ അവതാരികയോടെ കേരള സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലും മലബാർ കലാപ നേതാക്കളായ വാരിയൻ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. അവരെ കോൺഗ്രസ്സ് – സിപിഎം – മുസ്ലിം ലീഗ് നേതാക്കളായ കെ കരുണാകരനും അച്യുതമേനോനും സി എച്ച് മുഹമ്മദ് കോയയും നേതൃത്വം നൽകിയ സർക്കാർ സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന് വിധി എഴുതി പട്ടികയിൽ നിന്നും പുറത്താക്കി.അതേ പാർട്ടിക്കാരുടെ ഇപ്പോഴത്തെ നേതാക്കളായ സുധാകരനും വിജയരാഘവനും കുഞ്ഞാലിക്കുട്ടിയും വർഗീയ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളായി ചിത്രീകരിക്കുന്നു.
സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സിപിഎം നേതാവ് ഇ.എം എസ് നമ്പൂതിരിപ്പാട് എഴുതിയ ഒരു പുസ്തകത്തിലും വാരിയൻ കുന്നാനോ അലി മുസ്ലിയാരോ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇ എം എസ് കലാപം ഭയന്ന് വീട് വിട്ടതും ഭാരതപ്പുഴ കടന്നതും കൊടുങ്ങല്ലൂരിനടുത്ത് വീട്ടിൽ അഭയം തേടിയതും ചരിത്രം. മലബാറിൽ നടന്നത് വർഗീയകലാപമാണെന്ന് കോൺഗ്രസ് നേതാക്കളായിരുന്ന കെ മാധവൻ നായരും കെ പി കേശവമേനോനും കേളപ്പജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നേതാക്കളുടെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി സുധാകരനും വിജയരാഘവനും ഇപ്പോൾ കലാപത്തെ ന്യായീകരിക്കുന്നത് മുസ്ലീം വർഗ്ഗീയ പ്രീണനത്തിനുവേണ്ടി മാത്രമാണ്.
ഏറനാട്ടിലെ നിരപരാധികളുടെ ചുടുചോര ചീന്തിയ രാക്ഷസീയ ശക്തികൾക്കെതിരെ ‘ദുരവസ്ഥയിലൂടെ’ മഹാകവി കുമാരനാശാൻ ശക്തമായി പ്രതികരിച്ചുവെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ചരിത്ര യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയും നിലപാടുകൾ തിരുത്തുകയും ചെയ്യുന്നത് കോൺഗ്രസ്സ് – സിപിഎം നേതാക്കൾ കാലങ്ങളായി നടത്തിവരുന്ന പതിവ് പരിപാടിയാണ്. മാറാട് കൂട്ടക്കൊല , പ്രൊഫെസ്സർ ജോസഫ് കൈവെട്ട് തുടങ്ങിയ കേസുകളിലെ പ്രതികൾക്ക് ഈ നേതാക്കൾ വരും കാലങ്ങളിൽ വീര പരിവേഷവും പുരസ്‌കാരങ്ങളും നൽകി ആദരിച്ചുവെന്ന് വരാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Comments