ന്യൂഡൽഹി: പാരാലിമ്പിക്‌സിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം രാജ്യത്തിന്റെ യശ്ശസ് വാനോളമുയർത്തിയെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ.
പാരാലിമ്പിക്‌സ് താരങ്ങളുടെ പ്രകടനം ഏറെ ആവേശം നൽകുന്നതാണ്. വളരെ അഭിമാനം നൽകുന്നതും അനുരാഗ് താക്കൂർ ട്വിറ്ററിൽ കുറിച്ചു. ടോക്കിയോവിൽ മെഡൽ നേടിയ താരങ്ങളെ അഭിനന്ദിച്ചുകൊണ്ടുളള ട്വീറ്റിനിടയിലാണ് അദ്ദേഹം രാജ്യത്തിന് അഭിമാനമായ താരങ്ങളെ മുക്തകണ്ഠം പ്രശംസിച്ചത്.
തിങ്കളാഴ്ച രാവിലെ അവനി ലേഖാരയുടെ സ്വർണ നേട്ടത്തോടെയായിരുന്നു തുടക്കം. പത്തുമീറ്റർ എയർ റൈഫിളിലാണ് ലോകറെക്കോഡോടെ അവനി ലെഖാര സ്വർണ്ണം കൊയ്തത്. ഇന്ത്യൻ പാരാലിമ്പിക്‌സ് ചരിത്രത്തിൽ സ്വർണ്ണം കൊയ്യുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം ഇതോടെ അവനിക്ക് സ്വന്തമായി.
ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലുമായി സ്വർണം നേടിയ ആദ്യവനിതയാണെന്നും അവ്‌നി ചരിത്രമാണ് കുറിച്ചതെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
വൈകാതെ തന്നെ പുരുഷവിഭാഗം ഡിസ്‌കസ്‌ത്രോയിൽ യോഗേഷ് ഖാത്തൂണിന് വെള്ളിമെഡൽ ലഭിച്ചു. എഫ് 6 വിഭാഗത്തിലാണ് മെഡൽ. 44.38 ദൂരത്തോടെയാണ് ഈ അഭിമാന നേട്ടം.















