ഇസ്ലാമാബാദ്: ജന്മാഷ്ടമി ദിനത്തിൽ പാകിസ്താനിൽ ക്ഷേത്രം തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തം. നിരവധി പേരാണ് ക്ഷേത്രം തകർത്തതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ജന്മാഷ്ടമി ദിനത്തിൽ പാകിസ്താനിലെ സിന്ധു പ്രവിശ്യയിൽ സഘർ ജില്ലയിലെ ഖിപ്രോയിലുള്ള ക്ഷേത്രമാണ് തകർക്കപ്പെട്ടത്. ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഉൾപ്പടെ അക്രമികൾ നശിപ്പിച്ചിരുന്നു.എന്നാൽ ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല. ഇതാണ് പ്രതിഷേധം ശക്തമാവാൻ കാരണം.
സമീപകാലത്തായി പാകിസ്താനിൽ ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം വർദ്ധിച്ചുവരികയാണ്.രാജ്യത്തെ ന്യൂനപക്ഷമത വിശ്വാസികളുടെ താൽപര്യത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളൊന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറില്ല എന്ന് പാകിസ്താനിലെ ആക്ടിവിസ്റ്റ് രഹത്ത് ഓസ്റ്റിൻ പറഞ്ഞു. ജനങ്ങൾ ജന്മാഷ്ടമി ആഘോഷിക്കുന്നതിനിടെ ഒരു സംഘം ആളുകൾ വന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമണം അഴിച്ച് വിടുകയായിരുന്നെന്ന് രഹത്ത് ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യം റഹീം യാർ ഖാൻ ഗ്രാമത്തിലെ ഹിന്ദുക്ഷേത്രം ആക്രമിച്ചിരുന്നു.വടിവാളുമായി എത്തിയ ഒരു ഡസനിലധികം വരുന്ന ആളുകൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയും വിഗ്രഹങ്ങളെ അപമാനിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സഘർ ജില്ലയിലെ ക്ഷേത്രം തകർത്തത്.
Comments