കാബൂൾ: കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമാക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. രക്ഷാ പ്രവർത്തനത്തിനാണ് പ്രാഥമിക പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരിന്ദം ബാഗ്ചി.
താലിബാൻ വക്താക്കളുമായി ദോഹയിൽവെച്ചു നടന്ന ചർച്ചയിലും ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിനാണ് മുൻതൂക്കം നൽകിയത്. കാബൂൾ വിമാനത്താവളം നിലവിൽ അടച്ചിട്ടിരിക്കുകയാണ്. പ്രവർത്തനം ആരംഭിക്കുന്നത് മുതൽ ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുവരും. അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിട്ടു നൽകരുതെന്ന് കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ചർച്ച നടത്തുന്നുണ്ട്. അഫ്ഗാനിൽ താലിബാൻ ഏത് തരത്തിലുള്ള സർക്കാരാണ് രൂപീകരിക്കുന്നതെന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വിദേശകാര്യമന്ത്രാലയത്തിന്റെ അഫ്ഗാൻ സെൽ തുടരും. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഭയപ്പെടേണ്ട സാഹചര്യം നിലവില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
താലിബാനുമായി ഇനിയൊരു തുടർ ചർച്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. ദോഹയിൽ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം താലിബാൻ വീണ്ടും ചർച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടമാണിതെന്നും ബാഗ്ചി പ്രതികരിച്ചു.
Comments