ന്യൂഡൽഹി: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവെ. എബിപി സീവോട്ടർ സർവെയിലാണ് ഉത്തർപ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും ഭരണം നിലനിർത്തുമെന്ന് പ്രവചിക്കുന്നത്.
ഗോവയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 39.4 വോട്ടുശതമാനം ബിജെപി കരസ്ഥമാക്കുമെന്ന് സർവെയിൽ പറയുന്നു. സംസ്ഥാനത്ത് 22 മുതൽ 26 സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം. സർവെയിൽ പങ്കെടുത്ത 22.2 ശതമാനം പേർ എഎപിയെയും 15.4 ശതമാനം പേർ കോൺഗ്രസിനെയും പിന്തുണച്ചു. എഎപിക്ക് നാല് മുതൽ എട്ട് വരെ സീറ്റുകൾ ലഭിച്ചേക്കാം.
70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ ബിജെപി 46 സീറ്റുകൾ വരെ നേടാമെന്ന് എബിപി സർവെയിലുണ്ട്. ബിജെപി വീണ്ടും അധികാരം നിലനിർത്തുമ്പോൾ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് 11 സീറ്റുകൾ മാത്രമാണ് ലഭിക്കുക. പുതിയ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ഭരണത്തിൽ 36 ശതമാനം ജനങ്ങളും സംതൃപതി രേഖപ്പെടുത്തി.
അതേസമയം പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടിയേൽക്കുമെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കുനിയമസഭ ആയിരിക്കുമെന്നും സർവെഫലം സൂചിപ്പിക്കുന്നു. 35 ശതമാനം വോട്ടുകൾ നേടി എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 28.8 ശതമാനം വോട്ടുകൾ നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. പ്രതിപക്ഷമായ ശിരോമണി അകാലി ദളിന് 21.8 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ വ്യക്തമാക്കുന്നു.
Comments