ശ്രീനഗർ: ജമ്മുകശ്മീരിൽ പ്രതിദിന വാക്സിനേഷൻ ഒരുലക്ഷമാക്കാൻ നടപടിയുമായി സർക്കാർ. ഗവർണർ മനോജ് സിൻഹ അദ്ധ്യക്ഷനായ പ്രതിവാര കൊറോണ അവലോകന യോഗത്തിലാണ് ദിവസേന ഒരു ലക്ഷം ഡോസുകൾ വിതരണം ചെയ്യാൻ തീരുമാനമായത്. ലക്ഷ്യം കൈവരിക്കുന്നതിനായി നിലവിൽ കൈവശമുള്ള വാക്സിനുകളുടെ സ്റ്റോക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം കശ്മീരിലെ എല്ലാ ജില്ലകളിലും നിശ്ചിത എണ്ണം ഡോസുകൾ നിലനിർത്തണമെന്നും ഗവർണർ ഓർമിപ്പിച്ചു.
പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് ദിവ്യാംഗർക്കും കോളജ് വിദ്യാർത്ഥികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നടത്തണം. കൊറോണ പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വാക്സിനേഷൻ വ്യാപകമാക്കണമെന്നും ഗവർണർ നിർദേശിച്ചു.
കൊറോണ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും പോലീസിന് നിർദേശം നൽകി. യോഗത്തിൽ ഡെപ്യൂട്ടി കമ്മീഷണർമാരും പോലീസ് സൂപ്രണ്ടുമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരിൽ 89 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ രോഗികൾ ശ്രീനഗർ, ബഡ്ഗാം ജില്ലകളിലാണ്.
Comments