തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്‌ക്ക് രാഷ്ടീയരംഗത്തുള്ള നിലനിൽപിനായി ആരുടെയും മറവേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകിൽ നിന്ന് കളിക്കുകയാണെന്ന തിരുവഞ്ചിയൂർ രാധാകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിലും ദേശീയ തലത്തിലും എല്ലാ സ്ഥാനങ്ങളും വഹിച്ച നേതാവാണ് രമേശെന്നും തന്റെ മറയുടെ ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചിയൂർ രാധാകൃഷ്ണൻ രാവിലെ രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടിയെ മറയാക്കി പുറകിൽ കളിക്കരുതെന്നായിരുന്നു തിരുവഞ്ചിയൂരിന്റെ വിമർശനം. നടത്തിയ പ്രസ്താവനയിൽ ചെന്നിത്തല പശ്ചാത്തപിക്കും എന്ന് കരുതുന്നു. തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കൊളുത്തി ആളിക്കത്തിക്കരുത്. നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തത്. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചിയൂർ രാധാകൃഷ്ണൻ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റ് നൽകിയ സ്വീകരണ സമ്മേളനത്തിൽവെച്ചാണ് രമേശ് ചെ്ന്നിത്തല പുതിയ നേതൃത്വത്തിനെതിരെ വിമർശം ഉന്നയിച്ചത്.
Comments