കാബൂൾ: അഫ്ഗാനിസ്താനിലെ പഞ്ച്ശിർ പ്രവിശ്യയിൽ പാക്‌സിതാൻ വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്. മുൻ സമൻഗർ എംപി സിയ അരിയൻജദിനെ ഉദ്ധരിച്ചാണ് അഫ്ഗാനിലെ പ്രാദേശിക മാദ്ധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേഖലയിൽ താലിബാനും പഞ്ച്ശിർ പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഒളിയാക്രമണം ഉണ്ടായിരിക്കുന്നത്. പഞ്ച്ശിറിലെ പ്രതിരോധ സേനയുടെ വക്താവ് ഫാഹിം ദാഷ്തിയെ താലിബാൻ വധിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
എന്നാൽ നൂറ്കണക്കിന് താലിബാൻ ഭീകരരെ തടവുകാരായി പിടിച്ചെന്ന് പ്രതിരോധ സേന അവകാശപ്പെട്ടു. പ്രവിശ്യ അതിർത്തിയിലെ ഖവാക് ചുരത്തിൽ ആയിരക്കണക്കിന് താലിബാൻകാരെ വളഞ്ഞുവച്ചതായും ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ച് ഭീകരർ പിന്തിരിഞ്ഞതായും ഇവർ പറയുന്നു. ആയിരത്തിലേറെ താലിബാൻകാർ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അൽ ജസീറയുടെ റിപ്പോർട്ട്. പഞ്ച്ശിറിലെ ഏഴിൽ അഞ്ച് ജില്ലകളും പിടിച്ചെന്നാണ് താലിബാൻ വക്താവ് ട്വീറ്റ് ചെയ്തത്. താലിബാനെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന ഏക പ്രവിശ്യയാണ് പഞ്ച്ശിർ.
Comments