കാബൂൾ : അഫ്ഗാനിസ്താനിൽ പുതിയ വിദ്യാഭ്യസ നയം പ്രഖ്യാപിച്ച് താലിബാൻ സർക്കാർ. അഫ്ഗാനിസ്താനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താലിബാൻ പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. താലിബാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ട വിദ്യാഭ്യസ നയപ്രകാരം പെൺകുട്ടികളെ വനിതാ അദ്ധ്യാപരാണ് പഠിപ്പിക്കുക. വനിതാ അദ്ധ്യാപകരില്ലാത്ത പക്ഷം പുരുഷ അദ്ധ്യാപകർക്ക് വിദ്യാർത്ഥിനികളെ കർട്ടന് പുറകിൽ നിന്ന് പഠിപ്പിക്കാം.പെൺകുട്ടിക്ക് ആൺകുട്ടികളുടെ കൂടെ ഇരുന്ന് പഠിക്കാൻ അനുവാദമില്ല. പെൺകുട്ടികൾക്ക് പ്രത്യേക വസ്ത്രധാരണം നിർബന്ധമാക്കും. വിദ്യാഭ്യാസ മന്ത്രാലയം കോളേജുകളിലെ സിലബസ് പുന:പരിശോധിക്കുമെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കി
പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്. ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്‌സുകളിൽ പെൺകുട്ടികൾക്ക് പഠനം പുനരാരംഭിക്കാം. എന്നാൽ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. അതേസമയം പെൺകുട്ടികൾ മുഖം മറയ്‌ക്കണോ എന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി താലിബാൻ വക്താവ് രംഗത്തെത്തിയിരുന്നു സ്ത്രീകൾ പ്രസവിക്കാൻ മാത്രം നിയോഗിക്കപ്പെട്ടവരാണെന്നായിരുന്നു താലിബാൻ വക്താവ് സയ്യിദ് സെക്രുള്ള ഹാഷ്മി പറഞ്ഞത്.
സ്ത്രീകൾക്കെതിരെ നടത്തുന്ന അവകാശ ലംഘനങ്ങളിൽ താലിബാനെതിരെ രൂക്ഷ വിമർശനമാണ് ആഗോള തലത്തിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് താലിബാന്റെ പുതിയ വിദ്യാഭ്യാസ നയം.
Comments