ലക്നൗ : ഉത്തർപ്രദേശിൽ അയൽവാസിയെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബല്ലിയ സ്വദേശി ആശിഷ് ജോൺ ആണ് അറസ്റ്റിലായത്. മെഹോബ സ്വദേശി സച്ചിൻ ദ്വിവേദിയുടെ പരാതിയിലാണ് നടപടി.
രോഗശാന്തിയുണ്ടാകുമെന്ന വ്യാജേനയാണ് ജോൺ സച്ചിനെ മതം മാറ്റാൻ ശ്രമിച്ചത്. അടിക്കടി കലശലായ തലവേദനയുണ്ടാകുന്നതായി സച്ചിൻ അയൽവാസിയായ ജോണിനോട് പറഞ്ഞിരുന്നു. ക്രിസ്തു മതം സ്വീകരിച്ചാൽ ഇതിന് പരിഹാരമുണ്ടാകുമെന്നായിരുന്നു ജോണിന്റെ ഉപദേശം. എന്നാൽ സച്ചിൻ ഇതിന് വിസമ്മതിച്ചു.
പിന്നീടും നിരവധി തവണ മതം മാറാൻ ആവശ്യപ്പെട്ട് സച്ചിനെ ഇയാൾ ശല്യം ചെയ്തു. ശല്യം അസഹനീയമായതോടെ സച്ചിൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
ക്രിസ്തുമതത്തെ അറിയാനെന്ന പേരിൽ നിരവധി പുസ്തകങ്ങൾ ജോൺ തന്നതായി സച്ചിന്റെ പരാതിയിൽ പറയുന്നു. മറ്റ് ആളുകളെ ഇത്തരത്തിൽ മതം മാറ്റിയാൻ 12,000 രൂപയോളം ലഭിക്കുമെന്നും ജോൺ വെളിപ്പെടുത്തിയിരുന്നതായി സച്ചിൻ പോലീസിന് മൊഴി നൽകി. അറസ്റ്റിലായ ജോണിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments