ലക്നൗ: ഉത്തർപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഇതുവരെ ജീവൻ നഷ്ടപ്പട്ടത് 38 പേർക്കെന്ന് റിപ്പോർട്ട്.അയോധ്യ,ഗോരഖ്പൂർ,ലക്നൗ,ജൗൺപൂർ,കാൺപൂർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം. മഴയെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും താൽക്കാലികമായി അടച്ചു.
തലസ്ഥാന നഗരമായ ലക്നൗവിലെ താഴ്ന്ന പല പ്രദേശങ്ങളും കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായി. നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടുണ്ട്. റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് റയിൽവേ അടിപ്പാതകൾ പലതും താൽക്കാലികമായി അടച്ചു.
അതേസമയം ഉത്തർപ്രദേശ് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്വാതി സിംഗ് ലക്നൗവിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.ലക്നൗവിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 115 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.മഴ ഉടൻ ശമിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.ഇതേ തുടർന്ന് സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രത നിർദേശം നൽകി.
Comments