ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന വാക്‌സിനേഷനിൽ കർണാടക ഒന്നാമത്. 26.92 ലക്ഷം ഡോസ് വാക്‌സിൻ നൽകിക്കൊണ്ടാണ് കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. സംസ്ഥാന ആരോഗ്യ മന്ത്രി ഡോ കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ച പ്രധാനമന്ത്രിയ്‌ക്ക് മന്ത്രി നന്ദി അറിയിച്ചു.അതോടൊപ്പം വാക്‌സിനേഷനിൽ പങ്കാളിയായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും നന്ദി അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ പ്രധാന മുൻനിര ജില്ലകളായ ബ്രഹത് ബെംഗളൂരു മഹാനഗര പാലിക് (ബിബിഎംപി) യിൽ 3.98 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയത്. മറ്റ് ജില്ലകളായ ബെലഗവിയിൽ 2.39 ലക്ഷം, ദക്ഷിണ കന്നഡ,ബല്ലരി എന്നിവടങ്ങളിൽ 1.33 ലക്ഷം, തുംകുരുവിൽ 1.24 ലക്ഷം, മാണ്ഡ്യയിൽ 1.15 ലക്ഷം എന്നിങ്ങനെയാണ് വാക്‌സിൻ ഡോസുകൾ നൽകിയത്.
ബെംഗളൂരു അർബൻ, ശിവമോഗ, ധാർവാഡ്, രാമനഗര, ഹസ്സന, ദാവനഗെരെ, ചിക്കമംഗളുരു, ഹവേരി എന്നി ജില്ലകളിൽ കഴിഞ്ഞ ദിവസത്തോടെ 100 ശതമാനം വാക്‌സിനേഷൻ പൂർത്തിയായി. ഇതുവരെ സംസ്ഥാനത്ത് മൊത്തം 87 ലക്ഷം ഡോസുകളാണ് നൽകിയത്. എന്നാൽ ഈ മാസം അവസാനത്തോടെ 1.5 കോടി വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കർണാടകയിൽ ഇതുവരെ 75 ശതമാനം പേർക്കാണ് വാക്‌സിൻ നൽകിയത്. ആദ്യ ഡോസുകൾ മാത്രമായി സ്വീകരിച്ചവർ 24 ശതമാനം പേരാണ്. വാക്‌സിനേഷനിൽ ഇന്ത്യയിലെ രണ്ടാം സ്ഥാനത്തുളള ജില്ല ബെംഗളൂരുവാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1200 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ സംഘടിപ്പിച്ചത്.നവംബർ അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിനേഷൻ നൽകുമെന്നും മന്ത്രി അറിയിച്ചു.
Comments