ബെംഗളൂരു: കുടുബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം പെൺകുഞ്ഞ് ജീവിച്ചത് അഞ്ച് ദിവസം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ കുടുംബത്തിലെ നാല് പേരുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് അയൽവാസികൾ. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബയദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അഞ്ച് മൃതദേഹങ്ങൾ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അവിടെ നിന്നാണ് പ്രേക്ഷ എന്ന രണ്ടര വയസ്സ് മാത്രം പ്രായമുളള പെൺകുഞ്ഞിനെ പോലീസ് രക്ഷിച്ചത്. കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
അമ്മ സിഞ്ചന (34), മുത്തശ്ശി ഭാരതി (51), അമ്മയുടെ സഹോദരി സിന്ധൂരാനി (31), അമ്മയുടെ സഹോദരൻ മധുസാഗർ (25) എന്നിവരുടെ മൃതദേഹങ്ങൾ മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
മധുസാഗർ തൂങ്ങിമരിച്ച മുറിയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. പ്രേക്ഷയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയ്‌ക്ക് ചികിത്സയും കൗൺസിലിംഗും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
അഞ്ച് മരണങ്ങളുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ സൗമേന്ദു മുഖർജി പറഞ്ഞു.വീട്ടിൽ നിന്ന് മരണക്കുറിപ്പു കണ്ടെത്താനായിട്ടില്ല.
വെള്ളിയാഴ്ച രാത്രി മാദ്ധ്യമപ്രവർത്തകനായ ശങ്കർ അയൽവാസികളുടെയും പോലീസിന്റെയും സഹായത്തോടെ വാതിൽ പൊളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി സംശയമുണ്ട് സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിസ്സാര പ്രശ്‌നങ്ങൾ കൊണ്ടാകാം ഇവർ ആത്മത്യ ചെയ്തതെന്നാണ് ശങ്കർ പോലീസിന് കൊടുത്ത മൊഴി.
ഭാരതി എന്ന വൃദ്ധയെ ഹാളിലെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലും സിഞ്ചൂരാനിയുടെ മൃതദേഹം ഒന്നാം നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്.മൂന്ന് ദിവസമായി കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ശങ്കർ പോലീസിനോട് പറഞ്ഞു.
അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് അഞ്ച് ദിവസം മുമ്പാണ് മരണം സംഭവിച്ചതെന്നാണ് ഫോറൻസിക് വിദഗ്ധരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നിഗമനം.എന്നിരുന്നാലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇത് സ്ഥിരീകരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments