കൊല്ലം: കൊല്ലത്ത് ഗർഭിണിയ്ക്ക് സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്. സർക്കാർ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്ചയുണ്ടായിട്ടില്ല. പരവൂർ താലൂക്ക് ആശുപത്രിയിൽ സംവിധാനങ്ങൾ കുറവായതിനാൽ ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി മിഥുന്റെ ഭാര്യ മീരയ്ക്ക് ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം.
ഈ മാസം പതിനൊന്നിന് വൈകിട്ട് 6നാണ് യുവതി വിക്ടോറിയയിൽ അഡ്മിറ്റായത്. രാത്രി 9 ന് യുവതിയും ഭർത്താവും ഡിസ്ചാർജ് ആവശ്യപ്പെട്ടു. ദമ്പതികളുടെ മൂത്ത കുട്ടിയും അമ്മയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആയതിനാൽ ഡിസ്ചാർജ് വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് രേഖാമൂലം എഴുതി നൽകിയ ശേഷമാണ് ദമ്പതികൾ ആശുപത്രി വിട്ടത്. വിക്ടോറിയയിൽ എത്തുമ്പോൾ പ്രസവം അടുത്ത അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ കുഞ്ഞിന് ചലനമുണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർ്ട്ടിൽ പറയുന്നു.
ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി റഫർ വാങ്ങിപ്പോകുന്നുവെന്ന് എഴുതി നൽകിയ ശേഷമാണ് ദമ്പതികൾ ആശുപത്രി വിട്ടത്. എസ്എഎടിയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ല. 15ന് പുലർച്ചെയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ജില്ലയിലെ ആരോഗ്യവിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറും.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കാനാണ് നിർദ്ദേശം.
Comments